Tuesday, May 2, 2017

Aravind Kavassery


ഭക്ഷണം കഴിച്ചോണ്ടിരുന്ന എന്റെ കിണ്ണത്തിലേക്ക് വെള്ളം ഒറ്റിയതും മേലേക്ക് നോക്കി ഓടിലൂടെ മഴവെള്ളം ഇറങ്ങിയതാണ്.
നല്ല മഴയാണ്,. ഇടക്ക് ഇടിയും മിന്നലും,
ഭാഗ്യത്തിന് ഞാന്‍ വീട്ടിലെത്തിയിട്ടാണ് മഴ തുടങ്ങിയത്, 
കുറച്ച് ചാറ്റല്‍ കൊള്ളേണ്ടി വന്നു അത്രേയുള്ളൂ.,

എന്താ മഴ ലെ ഹരിയേട്ടാ..,
അടുക്കളയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി ലക്ഷമി പറഞ്ഞു.
പുറത്തിറങ്ങി കളിക്കാന്‍ തോന്നണു,

എന്നാ പോയി കളിച്ചോടീ

പക്ഷെ ഈ ഇടി,

അവള്‍ക്ക് ഇടിമിന്നലിനെ പേടിയാണ്, ഇത്തിരിയൊന്നുമല്ല ഇങ്ങനെ മിന്നലുള്ള രാത്രികളില്‍ അവള്‍ എന്നെ കെട്ടിപ്പിടിച്ചേ കിടക്കൂ.ഓരോ ഇടിമുഴങ്ങുമ്പോഴും കൈ മുറുക്കി പിടിക്കും., അത്രേം പേടിയാണ്.

നിറയെ അന്ധവിശ്വാസവും കുറച്ച് പൊട്ടത്തരങ്ങളും മനസ്സ് നിറച്ച് സ്നേഹവും ഇതാണ് എന്റെ ലക്ഷിക്കുട്ടി.
കല്യാണം കഴിഞ്ഞ് കുറച്ചേ ആയിട്ടുള്ളൂ, അതും പ്രണയവിവാഹമായത് കൊണ്ട് അമ്മക്കൊന്നും അവളെ ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞാന്‍ പോയിക്കഴിഞ്ഞാല്‍ അവള്‍ക്ക് മിണ്ടാനും പറയാനും ആരുമില്ലവിടെ.,
അമ്മ എന്തെങ്കിലും ചോദിച്ചാലായി,
അച്ഛന്‍ പിന്നെ പണ്ടേ നിശബ്ദനാണ്. അവള്‍ടെ വീട്ടീന്ന് ആരും വിളിക്കാറുമില്ല വരാറുമില്ല,

ഇങ്ങനെയൊക്കെയാണെങ്കിലും എന്നും ഞാന്‍ വരുമ്പോള്‍ ചിരിച്ച മുഖവുമായി മുന്നിലുണ്ടാവും,
പരിഭവങ്ങള്‍ പറയാറില്ലവള്‍ ഒന്നിനെക്കുറിച്ചും.

കഴിച്ച് കഴിഞ്ഞ് ഇറയത്തുന്ന് വീഴുന്ന വെള്ളത്തില്‍ തന്നെ കൈ കഴുകി, മുറിയിലേക്ക് നടന്നു.
മുറിയെന്ന് പറയുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന് തന്നെയുള്ളതാണ്, പണ്ടുതൊട്ടേ അതാണെന്റെ മുറി, കുറച്ച് പഴയ സാധനങ്ങളും ഇടക്ക് ഞാനും.,
അല്ല ഇപ്പോ ഞങ്ങളും.

ശക്തമായൊരു മിന്നലില്‍ കറണ്ട് പോയി,എങ്കിലും ചെറിയൊരു റാന്തല്‍ വിളക്ക് ഞങ്ങള്‍ക്കായി പ്രകാശിച്ച് മുറിയില്‍ വെട്ടം പരത്തി.

മഴയുടെ തണുപ്പകറ്റാനായി ശരീരത്തിലെ ചൂട്പറ്റി ഒട്ടിക്കിടന്നു ഇരുവരും.,
കിടക്കുമ്പോള്‍ എന്റെ മാലയില്‍ വിരല്‍കോര്‍ത്ത് കളിക്കുന്നത് എന്നുമുള്ളതാണ് പെണ്ണിന്.

അടുക്കളയിലുള്ള ഏതോ പാത്രത്തില്‍ വെള്ളമൊറ്റുന്ന ശബ്ദം കേട്ടുകൊണ്ടേയിരുന്നു, മഴക്കൊട്ടും കുറവില്ലെന്ന് സാരം.

എടീ നീ ഉറങ്ങിയോ.,

ഇല്ലല്ലോ,

അന്ന് നിന്നെ എന്റെ മുന്നിലെത്തിച്ചതും ഇതുപോലൊരു മഴയായിരുന്നു.

മറക്കാന്‍ പറ്റിവ്ലല്ലോ.,

ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നണുണ്ടോ നിനക്ക്.?

എന്ത് .

പ്രണയവും , എല്ലാരേം എതിര്‍ത്തുള്ള വിവാഹവും എന്നോടൊപ്പമുള്ള ഈ നശിച്ച ജീവിതവും.

ഹരിയേട്ടനെന്താ ഈ പറയണേ, ഈ ജീവിതം നശിച്ചതാണെന്ന് ഞാന്‍ പറഞ്ഞോ.,

എന്നാലും എന്റെ ചെറിയ വരുമാനം കൊണ്ട് നീ ആഗ്രഹിച്ചതൊന്നും വാങ്ങിത്തരാന്‍ എന്നെക്കൊണ്ട് പറ്റീട്ടില്ല., ഒരിടത്തേക്കും കൊണ്ടുപോയിട്ടുമില്ല.

ഒന്നും വേണ്ടെന്നേ., ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ വേണമെന്ന് ആരാ പറഞ്ഞേ.,
ഹരിയേട്ടന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒരു സ്നേഹവും കരുതലുമുണ്ട്, അത് മാത്രം മതിയാവും.

പറഞ്ഞ് തീര്‍ന്നതും പുറത്ത് ടോര്‍ച്ചടിച്ചത് പോലൊരു മിന്നല്‍ പ്രത്യക്ഷപ്പെട്ടു, പുറകേവരുന്ന ശബ്ദത്തെ നേരിടാന്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് എന്റെ കയ്യില്‍ മുറുകെ പിടിച്ചു.

ഇടിപൊട്ടിയതും അവളുടെ നെറുകെയില്‍ എന്റെ ചുണ്ടുകളമര്‍ന്നതും ഒരുമിച്ചായിരുന്നു.

കുങ്കുമത്തിന് ഇത്രേം രുചിയുണ്ടെന്നറിയുന്നത് ഇവള്‍ നെറുകെയില്‍ സിന്ദൂരം തൊട്ടുതുടങ്ങിയത് മുതലാണ്.!

രചന : Aravind Kavassery

No comments:

Post a Comment