ഏതവന്റെതാടി ഈ കൊച്ചു??
കണ്ടവൻമാർക്കുണ്ടായ സന്തതിയെയും കൊണ്ട് ഈ പടി ചവിട്ടി പോകരുത്."
രണ്ടാനമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തെല്ലൊന്നു ഭയന്നു.എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ടു ചോദിച്ചു
"തീർന്നില്ലായിരുന്നോ എന്നോടുള്ള മുഷിപ്പ്?? ഒന്ന് മാന്യമായ രീതിയിൽ സംസാരിക്കാൻ ഇനിയും നിങ്ങൾ പഠിച്ചില്ല അല്ലെ.... കഷ്ട്ടം."
"നീയാരാടി എന്നെ മാന്യത പഠിപ്പിക്കാൻ? അഴിഞ്ഞാടി വന്ന നിന്നെ ഞാൻ വിളക്കെടുത്തു സ്വീകരിക്കണോ?"
"എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെങ്കിലും
"ആരാ സുമേ അത്??"
"ദാ നിങ്ങളുടെ പുന്നാര സന്തതി ,കൂടെ കയ്യിലൊരു കൊച്ചും..."
"മോളെ......"
കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ കഴിയാതെ അച്ഛൻ തലയൊന്നു ഉയർത്തി എന്നെ നോക്കി.
"മോളെ എത്രയായി നിന്നെ കണ്ടിട്ട്... ഈ പാപിയായ അച്ഛനെ വെറുത്തു കാണുമല്ലേ...?"
"അയ്യോ അച്ഛാ അരുതേ, ഇങ്ങനെ പറയല്ലേ....
എന്റച്ഛനെ കാണാൻ വേണ്ടിയല്ലേ ഞാൻ വന്നത്....?"
മോളെ ......എന്നും വിളിച്ചു അച്ഛനെന്റെ നെറുകയിൽ തലോടിയപ്പോൾ അന്നുവരെ കിട്ടാത്തൊരു വാത്സല്യം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
"ദേ മനുഷ്യ മോളെ പുന്നാരിക്കാതെ കയ്യിലിരിക്കുന്നത് ആരുടെ കൊച്ചാണെന്നു ചോദിക്ക്.....
ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളികൊണ്ടവർ അച്ഛനോടായി പറഞ്ഞു.
"ദേവു.. ഏതാ മോളെ ഈ കുട്ടി? ഒരു നെടുവീർപ്പോടെ അച്ഛൻ ചോദിച്ചു."
"തെറ്റ് ധരിക്കേണ്ട അച്ഛാ....വരുന്ന വഴി ട്രെയിനിൽ നിന്നും ഒരു സ്ത്രീ മടിയിലിരുത്താൻ തന്നതായിരുന്നു. ഇറങ്ങാൻ നോക്കിയപ്പോൾ അവരെ കാണുന്നില്ല...മനഃപൂർവം ഈ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു തോന്നുന്നു....."
പറഞ്ഞു മുഴിപ്പിക്കും മുൻപേ രണ്ടാനമ്മ ഇടയ്ക്കു കേറി സംസാരിച്ചു.
"ഓ പിന്നെ നീയാര് മദർ തെരേസയോ...?
കളഞ്ഞു കിട്ടിയ കുഞ്ഞിനേയും ചുമന്നോണ്ടു വന്നിരിക്കുന്നു പിഴച്ചവൾ....."
"സുമേ നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ....
ദേഷ്യം കടിച്ചമർത്തികൊണ്ടു അച്ഛൻ പറഞ്ഞു...
"വേണ്ട അച്ഛാ ഒന്നും പറയണ്ട...എന്നെ എന്ത് വേണേലും പറഞ്ഞു കൊള്ളട്ടെ.
അച്ഛന്റെ ഈ മോള് പിഴച്ചവൾ അല്ലെന്നു അച്ഛൻ മാത്രം മനസിലാക്കിയാൽ മതി."
"മോളെ നിന്റെ വിധി ഇങ്ങനെ ആയി പോയതിൽ സങ്കടമുണ്ട്...ഞാനും അതിനു കാരണക്കാരൻ ആണെന്നറിയാം.
എന്റെ മോൾ അച്ഛനോട് പൊറുക്കണം.
എവിടെ ആയാലും നീ സന്തോഷത്തോടെ കഴിയുന്നു എന്ന് മാത്രം കേട്ടാൽ മതി ഈ അച്ഛന്...."
നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛൻ പറഞ്ഞു...
"വിഷമിക്കരുത് അച്ഛാ... അച്ഛനെന്റെ കൂടെ വരുമെങ്കിൽ കൊണ്ട് പോകാൻ ഞാൻ തയ്യാറാണ്. പക്ഷെ ചിന്നുവും ചിപ്പിയും ഈ അച്ഛന്റെ ചൂടേറ്റു വളരണം. എനിക്ക് കിട്ടാത്ത വാത്സല്യം അച്ഛനവർക്കു നൽകണം.
ഈ മോൾക് പണ്ടേ ഒന്നിലും ഭാഗ്യമില്ല ല്ലോ..."
അച്ഛന്റെ മുന്നിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊഴിക്കരുതെന്നു കരുതിയതാ, പക്ഷെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... എന്നോടൊപ്പം അച്ഛനും വിതുമ്പുന്നുണ്ടായിരുന്നു..
"മോളെ നീ വാക്കുകളാൽ അച്ഛനെ മുറിവേൽപ്പിക്കല്ലേ.... അസുഖമാണെന്നു അറിഞ്ഞപ്പോൾ കാണാൻ വേണ്ടി എന്റെ കുട്ടി ഓടിയെത്തിയല്ലോ അത് മതി ഈ അച്ഛന്....നിന്നെ ഇത്രേം വേദനിപ്പിച്ചിട്ടും ഈ അച്ഛനെ എന്റെ മോൾ മറന്നില്ലല്ലോ....."
ഇടറിയ ശബ്ദം മുഴുവനാക്കാൻ അച്ഛൻ നന്നേ പാടുപെട്ടു.
"ഇനി എന്താ എന്റെ കുട്ടിന്റെ പരിപാടി? "
"എന്ത് പരിപാടി അച്ഛാ....പോകുംവഴി ഈ കുട്ടിയെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം ,അതുകഴിഞ്ഞു നാളെ തന്നെ ബാംഗ്ളൂരിലേക് തിരിച്ചു പോകും.."
"അതല്ല ഞാൻ ചോദിച്ചത്. കല്യാണ പ്രായമായില്ലേ ,നിന്റെ കല്യാണം കൂടിട്ടു മരിക്കണമെന്നൊരാഗ്രഹമുണ്ട്.
ഉള്ളം നീറി പുകയുന്നുണ്ടെങ്കിലും അച്ഛന്റെ മുന്നിൽ പുഞ്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
"അച്ഛാ ഞാൻ ഇറങ്ങട്ടെ എന്നാൽ.... എന്ത് ആവശ്യമുണ്ടേലും അച്ഛനീ മോളെ അറിയിക്കണം..."
"മോളെ ഞാൻ ചോദിച്ചതിന് നീ ഒന്നും പറഞ്ഞില്ലല്ലോ...."
"എന്ത് പറയാനാ അച്ഛാ ഈ ആരുമില്ലാത്തവളെ കെട്ടാൻ ഏതു ചെക്കനാ തയ്യാറാവുക....."
ഇരുന്നിടത്തു നിന്ന് അച്ഛന്റെ മുഖത്ത് നോക്കാതെ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അച്ഛനെന്റെ കൈ മുറുകെ പിടിച്ചു......
അടർത്തി മാറ്റാൻ കഴിയാത്ത ആ പിതൃസ്നേഹം എന്നെ നോക്കി തേങ്ങുകയായിരുന്നു....
പതിയെ ആ മുറുക്കത്തിനുള്ളിൽ നിന്നും കൈകൾ സ്വതന്ത്രമാക്കികൊണ്ട് ഞാനിറങ്ങാൻ നോക്കുമ്പോളാണ്,
ചേച്ചീ എന്ന് വിളിച്ചുകൊണ്ട് ചിന്നുവും ചിപ്പിയും എനിക്കരികിലേക് ഓടി വന്നത്.
ഒരു വയറ്റിൽ കുരുത്തതല്ലെങ്കിലും ഞങ്ങൾ ഒരച്ഛന്റെ മക്കളാണെന്ന് ആ പിഞ്ചു മക്കൾക്കറിയാമായിരുന്നു.
ചേച്ചീ എന്ന വിളിയിൽ ആ മക്കളുടെ സ്നേഹം നിറഞ്ഞു നിൽക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.....
"എന്റെ അനുജത്തി കുട്ടികൾ നന്നായി പഠിക്കണം കേട്ടോ. കുരുത്തക്കേടൊന്നും കളിക്കരുത്. പഠിച്ചു നല്ല ജോലിയൊക്കെ കിട്ടീട്ടു നമ്മുടെ അച്ഛനെ നോക്കണം..."
പതിയെ രണ്ടുപേരുടെയും നെറുകയിൽ തലോടി കൊണ്ടു ഞാൻ പറഞ്ഞു....
"ചേച്ചീ പോകുകയാണോ? "
ചോദ്യം ചിന്നുവിന്റെതായിരുന്നു.
"ആ മോളെ ചേച്ചിക് പോയല്ലോ മതിയാകൂ. മക്കളുടെ കൂടെ നിൽക്കാൻ ഈ ചേച്ചിക്ക് ആഗ്രഹമുണ്ട്. പക്ഷെ അത് നിങ്ങളുടെ അമ്മയ്ക് ഇഷ്ട്ടമാകില്ല...
എന്ത് ആവശ്യമുണ്ടേലും ചേച്ചിയോട് പറയണം.മക്കളെ കാണാൻ ചേച്ചി ഓടിയെത്തും....."
"ഏതാ ചേച്ചി ഈ വാവ??"
അടുത്ത ചോദ്യം ചിപ്പിയിൽ നിന്നും ഉയർന്നു വന്നു.
ആ ചോദ്യത്തിന് നീറ്റലോടെ ഞാൻ മറുപടി നൽകി.
"ഇത് ചേച്ചിയെ പോലെ ആരുമില്ലാത്തൊരു കുട്ടിയാണ്."
പതിയെ ആണ് പറഞ്ഞതെങ്കിലും അച്ഛൻ കേട്ടെന്നു തോന്നുന്നു. അച്ഛൻ കരയുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
എല്ലാം കണ്ടും കേട്ടും കൊണ്ട് ഉറഞ്ഞു നിൽക്കുന്ന ഭദ്രകാളിക്ക് മുൻപിൽ ചെന്ന് നിന്നു....,
ബാഗിലുണ്ടായിരുന്ന കുറച്ചു പണമെടുത്തു അവർക്ക് നേരെ നീട്ടി...
പണം കണ്ടതും അവരുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി. അല്ലേലും ഈ പണത്തിനു അങ്ങനെയൊരു ശക്തിയുണ്ടല്ലോ...
"ഇന്നുവരെ നിങ്ങളെന്നെ കുറ്റപെടുത്തിയിട്ടേ ഉള്ളു. എങ്കിലും എന്റെ അച്ഛന്റെ രണ്ടാം ഭാര്യ എന്ന പദവി നിങ്ങളിൽ ഉള്ളതുകൊണ്ട് ഞാൻ നിങ്ങളെ ഒരമ്മ ആയിട്ടേ കണ്ടിട്ടുള്ളൂ.
അച്ഛന് സ്നേഹം മുഴുവൻ എന്നോടായി പോകുമോ എന്ന ഭയം കൊണ്ടാണ് നിങ്ങളെന്നെ അച്ഛനിൽ നിന്നും അടർത്തി മാറ്റിയതെന്ന് അറിയാം.
ആർക്കും ദ്രോഹമായി ഞാൻ വരില്ല.
ഇത് കയ്യിൽ വെച്ചോളൂ എന്നു പറഞ്ഞു പണം അവരുടെ കയ്യിലേൽപ്പിച്ചു..."
പണം കിട്ടിയപ്പോൾ ആ സ്ത്രീയിൽ ഉടലെടുത്ത സന്തോഷം എന്നെ അതിശയിപ്പിച്ചു....
ഉമ്മറത്തെ ചുമരിൽ തൂക്കിയിട്ട അമ്മയുടെ ഫോട്ടോയ്ക്ക് അരികിൽ ചെന്ന് നിന്നപ്പോൾ
കണ്ണൊന്നു അറിയാതെ കലങ്ങി.
അമ്മേ ഈ മോളുടെ അവസ്ഥ ആർക്കും വരുത്തല്ലേ എന്ന് കൈകൾ കൂപ്പി മൗനമായി പ്രാർത്ഥിച്ചു.....
അമ്മയുടെ അനുഗ്രഹം എപ്പോളും കൂടെയുണ്ടെന്ന് കാതുകളിൽ മുഴങ്ങുപോലെ തോന്നി.
അതൊരു തോന്നൽ മാത്രമാണെന്ന് ഉൾക്കൊണ്ടു അവിടെ നിന്നും യാത്ര പറഞ്ഞു.
അച്ഛന്റെ അടുത്തെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഒരു നിമിഷം മറന്നു. കുഞ്ഞാണെൽ കരയുന്നു പോലുമില്ല. നല്ല ഉറക്കത്തിലാണ്. തുളുമ്പി നിൽക്കുന്ന അതിന്റെ മുഖം കാണുമ്പോൾ ഉള്ളിലൊരു നൊമ്പരം. ഒപ്പം ഒരുപാട് ചോദ്യങ്ങളും എന്നിൽ അലയടിച്ചുകൊണ്ടേയിരുന്നു.
ആ അമ്മ എന്തിനാണ് ഈ കുഞ്ഞിനെ തന്റരികിൽ വിട്ടിട്ടു പോയത്?
ഇനി അഥവാ ഇത് അവരുടെ കുഞ്ഞല്ലെങ്കിലോ? എവിടെ നിന്നെങ്കിലും മോഷ്ടിച്ചതണെങ്കിലോ?
ഈശ്വര ഈ ചോദ്യങ്ങൾ ഒക്കെ എന്നെ തളർത്തുകയാണല്ലോ.....
എന്തായാലും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ തന്നെ തീരുമാനിച്ചു...
ടൗണിലേക് എത്താൻ ഒരുപാട് ദൂരമുണ്ട്. സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ വേഗം ബസ്സ് കിട്ടി....
കുഞ്ഞിനെ എടുത്തു കേറിയത് കൊണ്ട് ബസ്സിൽ സീറ്റ് കിട്ടാൻ പ്രയാസമുണ്ടായിരുന്നില്ല...
സീറ്റിൽ ഇരിപ്പുടമുറപ്പിച്ചു കൊണ്ട് പഴയ കാലങ്ങളിലേക് മനസ്സൊന്നു യാത്ര ചെയ്തു.
ഒറ്റമോൾ ആയതുകൊണ്ട് അച്ഛനും അമ്മയും എന്നെ എല്ലാ സുഖസൗകര്യത്തോടു കൂടിയാണ് വളർത്തിയിരുന്നത്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾക്കിടയിൽ കാലൻ പിറവിയെടുക്കുകയായിരുന്നു.
കാലന് ഞങ്ങളിൽ ഒരാളെ മാത്രമേ വേണ്ടിയിരുന്നുള്ളു എന്ന് മനസിലായത് അമ്മയുടെ വേർപ്പാടിലൂടെയായിരുന്നു.
കാലൻ ഞങ്ങളെ തനിച്ചാക്കി അമ്മയെ കവർന്നെടുത്തു കൊണ്ട് കടന്ന് കളഞ്ഞു. ഒരാക്‌സിഡന്റ് അതിനു കാരണമായി എന്ന് പറയാം...
പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള എന്നെയോർത്തു ദുഃഖിച്ചിരുന്ന അച്ഛനെ മറ്റൊരു വിവാഹം ചെയ്യാൻ കുടുംബക്കാർ പ്രേരിപ്പിച്ചു..
ഒടുവിൽ അവരുടെ നിർബന്ധ പ്രകാരം അച്ഛൻ വിവാഹിതനായി...
രണ്ടാനമ്മ വന്നതുമുതൽ എന്റെ ജീവിതം കഷ്ടപ്പാടിന്റെ കുത്തൊഴുക്കിൽ അലയുകയായിരുന്നു.
രാവിലെ സ്കൂളിൽ പോകുമ്പോൾ ഉള്ള ജോലി മുഴുവൻ ചെയ്യിപ്പിക്കും. ഇടയ്ക്കിടെ ദേഹോപദ്രവും ഉണ്ടാകും.
ആദ്യമൊക്കെ അച്ഛൻ അവരെ വഴക്കു പറയുമായിരുന്നു.
തുടരെ തുടരെ അച്ഛനും മാറ്റം വന്നു. അവർക്കിടയിൽ മറ്റൊരു കുഞ്ഞു പിറവിയെടുത്തപ്പോൾ എന്നോടുള്ള സ്നേഹ അച്ഛനിൽ നിന്നും ക്രമാതീതമായി കുറഞ്ഞു വന്നു.
തൊട്ടതിനും പിടിച്ചതിനു കുറ്റം മാത്രം കണ്ടെത്തി അതൊക്കെ അച്ഛനോട് പോയി പറയാൻ രണ്ടാനമ്മയ്ക് വല്ലാത്തൊരു ആവേശമായിരുന്നു....
എന്നെ ആ വീട്ടിൽ നിന്നും ഒഴിവാക്കാനായിരുന്നു അവരുടെ തന്ത്രം.
അച്ഛൻ പൂർണ്ണമായി എന്നിൽ നിന്നും നഷ്ട്ടപെട്ടപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
അപ്പോളേക്കും ഞാൻ പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ആയി മാറിക്കഴിഞ്ഞിരുന്നു.
രണ്ടാനമ്മയ്ക് എന്നോടുള്ള ദേഷ്യം കൂടി വന്നപ്പോൾ അമ്മയുടെ വീട്ടുകാരാണ് തുടർന്നെന്നെ വളർത്തിയത്.... ഒറ്റപ്പെടലിന്റെ വേദന അമ്മാവന്റെ വീട്ടിൽ നിന്നും അനുഭവിക്കാൻ തുടങ്ങി....
നിറം മങ്ങിയ ജീവിതം ആർക്കോ വേണ്ടി ജീവിക്കാൻ ദൈവമെനിക്ക് ശക്തി തന്നു.
അതിനിടയിൽ രണ്ടാനമ്മയ്ക് വീണ്ടുമൊരു കുഞ്ഞു പിറന്നു. അതോടെ അച്ഛൻ എന്നെ മറന്നെന്നു തന്നെ പറയാം.
ഒന്ന് കാണാൻ പോലും അച്ഛൻ വരുമായിരുന്നില്ല.എങ്കിൽ പോലും അച്ഛൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആ വാത്സല്യം ,പക്ഷെ വിധിയെനിക്ക് നൽകിയില്ല....
അമ്മാവന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ പണി ചെയ്യണമെങ്കിലും ശരീരോപദ്രവം ഇല്ലാത്തത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.
രാത്രി സമയങ്ങളിൽ ഉറക്കമൊഴിച്ചു പഠിക്കാൻ ശ്രമിച്ചു.കുഞ്ഞുന്നാൾ മുതലേ നന്നായി പഠിക്കുമായിരുന്നു.
എല്ലാം നഷ്ട്ടപെട്ട എനിക്ക് പഠനത്തിലൂടെ മുന്നോട്ടു സഞ്ചരിക്കാൻ കഴിഞ്ഞു. ജോലിക്കു വേണ്ടി നന്നായി പരിശ്രമിക്കാൻ
ഞാൻ മടിച്ചില്ല....
ദൈവാതീനം എന്റെ ശ്രമം പാഴായി പോകാതെ ബാംഗ്ലൂർ എന്ന നഗരത്തിൽ എനിക്ക് നല്ലൊരു ജോലി കിട്ടി....
അവിടുന്ന് ഇടയ്ക്കിടെ അമ്മാവന്റെ വീട്ടിൽ വരുമായിരുന്നു. അവർക്കതൊരു ബാധ്യത ആണെന്ന് തോന്നിയപ്പോൾ സുഖം വിവരം തിരക്കിയുള്ള ആ പോക്ക് നിർത്തേണ്ടി വന്നു.....
ഇന്നിപ്പോ എത്രയോ വർഷത്തിന് ശേഷമാണു നാട്ടിലേക്കു വന്നത്.
അച്ഛന് എന്നോട് ഉള്ള സ്നേഹം നഷ്ട്ടപെട്ടിട്ടില്ലെന്നു മനസിലായി.അതുകൊണ്ടാണല്ലോ അച്ഛൻ എന്നെ കാണണമെന്നും പറഞ്ഞു വിളിച്ചത്...
വിളിച്ചപ്പോളാ മനസിലായത് ഒരു അറ്റാക്ക് കഴിഞ്ഞു വീട്ടിൽ സുഖമില്ലാതെ കിടക്കുകയാണ് അച്ഛനെന്നു....
സ്റ്റോപ്പ് എത്തിയതും ചിന്തകളിൽ നിന്നും ഞാൻഞെട്ടിയുണർന്നു.
കുഞ്ഞാണെൽ ഉറക്ക് തെളിഞ്ഞു കരയുന്നുമുണ്ട്.
ടൗണിൽ ഇറങ്ങി കുഞ്ഞിനിടാൻ പറ്റിയ ഡ്രസ്സും ഒരു കുപ്പി പാലും വാങ്ങിച്ചു.
യാത്ര ക്ഷീണം എന്നെ വല്ലാതെ തളർത്തിയിരുന്നു.അതുകൂടാതെ കുഞ്ഞിനെ എടുത്തു കൈയും കഴച്ചു.
ഇനിയിപ്പോൾ വീണ്ടും യാത്ര ചെയ്യാൻ വയ്യ. പോലീസ് സ്റ്റേഷനിൽ നാളെ പോകാം കരുതി ലോഡ്ജിൽ ഒരു റൂമെടുക്കാൻ തീരുമാനിച്ചു.
കരഞ്ഞു കൊണ്ടിരുന്ന ആ കുഞ്ഞിന് കുപ്പിപ്പാൽ പകർന്നു....
ഒൻപതു മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു....
കുഞ്ഞിനെ പാല് കൊടുത്തു ഉറക്കി കിടത്തി, ഞാനൊന്നു ഫ്രഷ് ആകാൻ വേണ്ടി പോയി...
തിരിച്ചു വന്നു കുഞ്ഞിന്റെ ഡ്രസ്സ് മാറ്റാൻ തുനിഞ്ഞപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്.കുഞ്ഞിന്റെ ഡ്രസ്സിന്റെ ഉള്ളിൽ ഒരു കത്ത് കിടക്കുന്നു.....
വല്ലാത്തൊരു നെഞ്ചിടിപ്പും അതിലുപരി ആകാഷയോടും കൂടി ഞാനാ കത്ത് തുറന്നു വായിച്ചു......
"കൂടപ്പിറപ്പുകളായ സഹോദരിമാരെയും അച്ഛനില്ലാത്ത തങ്ങളെ കഷ്ട്ടപെട്ടു വളർത്തുന്ന അമ്മയയെയും നോക്കേണ്ടത് എന്റെ കടമയാണെന്ന ബോധമായിരുന്നു ആ വീട്ടിൽ വീട്ടുജോലിക്കാരിയായി പോകാൻ എന്നെ പ്രേരിപ്പിച്ചത്. മാസവും നല്ല ശമ്പളം കിട്ടി തുടങ്ങിയപ്പോൾ എന്റെ കുടുംബത്തെ കരകയറ്റാൻ എനിക്ക് സാധിച്ചു....അച്ഛനില്ലാത്തത
എന്നാൽ അത് അധികനാൾ നീണ്ടുപോകാൻ പാടില്ലെന്ന് ദൈവം തമ്പുരാൻ നിശ്ചയിച്ചു കാണും...
വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി വീട്ടുടമസ്ഥൻ എനിക്കൊരു സമ്മാനം തന്നു.
എതിർക്കാൻ ശ്രമിച്ച എന്നെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി....
ആ ദുഷ്ടൻ എനിക്ക് നൽകിയ സമ്മാനം വയറ്റിൽ കിടന്നു വളരാൻ തുടങ്ങിയപ്പോൾ അമ്മയ്ക്കും സഹോദരിമാർക്കും ഞാനൊരു ബാധ്യതയായി...ഞാൻ കാരണം സഹോദരിമാർക്ക് വരുന്ന ആലോചനകൾ മുടങ്ങിയപ്പോൾ എല്ലാവരും എന്നെ ശപിക്കാൻ തുടങ്ങി, പെറ്റമ്മ ഉൾപ്പെടെ എല്ലാവർക്കും മുൻപിൽ പിഴച്ചവാളായി മാറി ഞാൻ.
കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഒടുവിൽ വയറ്റിൽ കുരുത്ത ആ ജീവനു ഞാൻ ജൻമം നൽകി...
നാട്ടുകാരുടെ പരിഹാസങ്ങൾ അതിരു വിട്ടപ്പോൾ എനിക്ക് സമൂഹത്തിൽ ജീവിക്കാൻ കഴിയാതെയായി.....
മരണം മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് അറിയാം....
ഞാൻ രണ്ടും കൽപ്പിച്ചു ഇന്ന് ട്രെയിനിൽ കേറുകയാണ്. എന്റെ കുഞ്ഞു സുരക്ഷിതമാണെന്ന് തോന്നുന്ന ആരുടെയെങ്കിലും കൈയ്യിൽ എനിക്കിവളെ ഏൽപ്പിക്കണം..... ഒടുവിൽ ജീവിക്കാൻ വിധിയില്ലാത്ത ഈ ഭൂമിയിൽ നിന്നും വിടവാങ്ങണം....
ഞാനിത് എഴുതുന്നത് ആർക്കാണ് കിട്ടുന്നതെന്നറിയില്ല.
എങ്കിൽ കൂടിയും ഇത് വായിക്കുന്ന ആരായാലും എനിക്കൊരു അഭ്യർത്ഥനയുണ്ട്, എന്റെ കുഞ്ഞിനെ വളരാൻ അനുവദിക്കണം. എനിക്ക് സംഭവിച്ച ദുരന്തങ്ങളിൽ നിന്നും വ്യത്യസ്തയായി അവൾ ജീവിക്കണം. എനിക്ക് നേടാൻ കഴിയാതെ പോയ ജീവിതം എന്റെ മകളിലൂടെ ദൂരെ നിന്ന് കണ്ടു എനിക്ക് സന്തോഷിക്കണം.
അതെ എന്റെ മകൾ കാലത്തിനു മുന്നിൽ ജീവിക്കുമെന്ന പ്രതീക്ഷയോടെ...
ഒരമ്മ.....
കത്ത് വായിച്ചതും ഒരു നിമിഷം ഞാൻ തളർന്നു പോയി...
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്‌തംഭിച്ചു നിന്ന എന്റെ ഹൃദയം നിശ്ചലമായി പോകുന്നത് പോലെ അനുഭവപ്പെട്ടു. നെഞ്ചിനകത് തീക്കനൽ ചുട്ടുപൊള്ളുന്നതു പോലെ തോന്നി....
ആ അമ്മയുടെ വിലാപം എന്റെ കാതുകളെ പിടിച്ചുലയ്ക്കുന്നുണ്ടായിര
ആ മോളെ വാരിയെടുത്തു നെറുകയിൽ ഒരുമ്മ ചാർത്തി....
നിറഞ്ഞു നിന്ന എന്റെ കണ്ണീർ തുള്ളികൾ ആ കവിളിൽ ഇറ്റിറ്റു വീഴുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ കൊടുത്തു ഒരു അനാഥാലയത്തിൽ ഈ കുഞ്ഞിനെ വളരാൻ അനുവദിക്കരുത്. എല്ലാ സുഖ സൗകര്യത്തോടും കൂടി ഈ പുഞ്ചിരിക്കുന്ന മുഖം വാഴണം.
ജീവിതത്തിലാദ്യമായി ഞാനൊരു ദൃഢ നിശ്ചയമെടുത്തു.
അതെ ഇനിയുള്ള എന്റെ ശിഷ്ട ജീവിതം ഈ കുഞ്ഞിനു വേണ്ടിയാണ്. ആ അമ്മ ആഗ്രഹിച്ചതുപോലെ ഈ മോളെ വളർത്താൻ എനിക്കു കഴിയും.
എനിക്ക് ലഭിക്കാതെ പോയ വാത്സല്യം ഇന്നെന്റെ കയ്യിൽ കിടക്കുന്ന ഈ കുഞ്ഞിനു നൽകണം.
ആരോരുമില്ലാത്ത എനിക്ക് ഇനി ജീവിക്കാൻ തുളുമ്പി നിൽക്കുന്ന ഈ കുഞ്ഞു മുഖം മാത്രം മതി.....
രണ്ട് അമ്മമാരും ദൂരെ നിന്നും ഞങ്ങളെ അനുഗ്രഹിക്കുമെന്ന വിശ്വാസം എനിക്കുണ്ട്......
ശുഭം
രചന: Haritha v haridas

No comments:
Post a Comment